കർഷകവിരുദ്ധ നിയമപരിഷ്കരണങ്ങളിൽ മോദി സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഏതാനും പേരുടെ സാമ്പത്തിക താൽപര്യങ്ങൾക്കും ലാഭത്തിനും വേണ്ടി കാർഷിക മേഖലയെ വാണിജ്യവൽക്കരിക്കാനാണു കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഉൽപന്നങ്ങൾ വാങ്ങുന്നവരുമായി മുൻകൂർ കരാറിലേർപ്പെട്ട ശേഷം ഉൽപാദനം ആരംഭിക്കാന്‍ കർഷകർക്ക് അവസരം ലഭിക്കുമെന്നാണ് ബില്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, കരാർ കൃഷി വ്യാപകമാകുന്നതോടെ ഇടത്തരം കൃഷിക്കാർ പൂർണമായി തുടച്ചുമാറ്റപ്പെടുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പ്രാദേശികാടിസ്ഥാനത്തിലുള്ള വിൽപന നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ വന്‍കിട കൃഷിക്കാര്‍ക്കും കമ്പനികള്‍ക്കും ഇടത്തരം - ചെറുകിട മാര്‍ക്കറ്റുകളിലേക്ക് അനായാസം പ്രവേശനം സാധ്യമാകും.
അതേസമയം, കൃഷിക്കാർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാനും ന്യായവില ലഭ്യമാക്കാനും ബിൽ സഹായിക്കുമെന്നുമാണ് ബിജെപിയുടെ അവകാശവാദം. എന്നാല്‍, കരി നിയമത്തിലൂടെ കർഷകരെ ദുരിതത്തിലാക്കാനാണു മോദി സർക്കാരിന്റെ ശ്രമമെന്നു കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ആരോപിക്കുന്നു.