വനിതാ ടി-20 ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഉജ്ജ്വല ജയം. 17 റൺസിനാണ് ഇന്ത്യ ലോക ചാമ്പ്യന്മാരെ തകർത്തത്. ഇന്ത്യയുടെ 132 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ 115 റൺസിന് ഓൾ ഔട്ടായി. സ്പിൻ മികവിലാണ് ഇന്ത്യ ഓസീസിനെ തകർത്തത് ഇന്ത്യക്കായി പൂനം യാദവ് നാലു വിക്കറ്റും ശിഖ പാണ്ഡെ മൂന്ന് വിക്കറ്റും വീഴ്ത്തി.
ഇന്ത്യക്ക് ഓപ്പണർമാരായ ഷഫാലി വർമ്മയും സ്മൃതി മന്ദനയും ചേർന്ന് 41 റൺസിൻ്റെ മികച്ച തുടക്കം നൽകിയെങ്കിലും മധ്യ ഓവറുകളിൽ അടിപതറിയത് തിരിച്ചടിയാവുകയായിരുന്നു. ജെമീമ റോഡ്രിഗസ് (33 പന്തുകളിൽ 26), ഹർമൻപ്രീത് കൗർ (2) എന്നിവർക്കൊന്നും മികച്ച പ്രകടനം നടത്താനായില്ല. 46 പന്തുകളിൽ 49 റൺസെടുത്ത് പുറത്താവാതെ നിന്ന ദീപ്തി ശർമ്മയാണ് ടോപ്സ്കാറർ.
മറുപടി ബാറ്റിംഗിൽ ഓസീസിനായി ആദ്യ വിക്കറ്റിൽ അലിസ ഹീലിയും ബെത്ത് മൂണിയും ചേർന്ന് 32 റൺസ് സ്കോർ ബോർഡിലേക്ക് ചേർത്തു. 12 പന്തുകളിൽ 6 റൻസെടുത്ത മൂണിയെ ശിഖ പാണ്ഡെയുടെ പന്തിൽ രാജേശ്വരി ഗെയ്ക്‌വാദ് പിടികൂടിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. തുടർന്ന് കൂട്ടത്തകർച്ചയാണ് കണ്ടത്. ക്യാപ്റ്റൻ മെഗ് ലാനിംഗ് രാജേശ്വരി ഗെയ്ക്‌വാദിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ തനിയ ഭാട്ടിയയുടെ കൈകളിൽ അവസാനിച്ചു. ഒരുവശത്ത് വിക്കറ്റുകൾ കടപുഴകുമ്പോളും പിടിച്ചു നിന്ന ഓപ്പണർ അലിസ ഹീലി 34 പന്തുകളിൽ അർധസെഞ്ചുറി കുറിച്ചു. അവസാന ഓവറിലെ രണ്ടാം പന്തിൽ ആഷ് ഗാർഡ്നറെ (34) സ്വന്തം പന്തിൽ ശിഖ പാണ്ഡെ പിടികൂടിയതോടെ ഓസ്ട്രേലിയയുടെ അവസാന പ്രതീക്ഷയും കരിഞ്ഞു. അവസാന വിക്കറ്റായി മോളി സ്ട്രാനോ (2) റണ്ണൗട്ടായി. മേഗൻ ഷൂട്ട് (1) പുറത്താവാതെ നിന്നു.