കൊവിഡ് നെഗറ്റീവ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ. കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിളുള്ള പ്രവർത്തികൾ അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു.
കൊവിഡ് ടെസ്റ്റ് പോലും നടത്താതെ ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നതും വാങ്ങുന്നതും കൊവിഡ് വ്യാപനം വർധിക്കുന്നതിന് കാരണമാകുമെന്നും ഇത് സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരവുമാണെന്നും ഇത്തരക്കാരെ കർശനമായി ശിക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം പൊഴിയൂര്‍ തീരമേഖലയിലാണ് പണം വാങ്ങി കൊവിഡ് നെഗറ്റീവ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നവെന്ന പരാതി ലഭിച്ചത്. കുളത്തൂര്‍ പഞ്ചായത്ത് പിഎച്ച്സി പൊഴിയൂര്‍ എന്ന പേരിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. മെഡിക്കല്‍ ഓഫീസറുടെയും പിഎച്ച്സിയുടെയും വ്യാജ സീലും സര്‍ട്ടിഫിക്കറ്റുകളില്‍ പതിച്ചിട്ടുണ്ട്. ഇതിനെതിരെ പൊഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.