ഇന്ത്യയിലെ സാർസ്-കോവിഡ്-2 വൈറസുകളിൽ ഇതുവരെ ഗുരുതരമായ ജനിതകവ്യതിയാനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ഉമിനീർ വഴിയുള്ള കൊവിഡ് രോഗപരിശോധന രാജ്യത്ത് സജീവമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പല തവണകളായി ശേഖരിച്ച വൈറസിന്റെ ജനിതക ശ്രേണികളുടെമേൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിരവധി പരീക്ഷണങ്ങൾ നടത്തികൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഹർഷ് വർധൻ പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സുമായുള്ള ആശയവിനിമയത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.; വൈറസിന്റെ പരിണാമം, ജനിതകവ്യതിയാനങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ ഒക്ടോബർ ആദ്യം മാത്രമേ ലഭ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിൽ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളാണ് കാണപ്പെടുന്നതെന്നും അതാണ് രോഗ വ്യാപനത്തിന് കാരണമാകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദഗ്ദ പഠനത്തിന് ശേഷമുള്ള നിഗമനമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനു ഘടക വിരുദ്ധമായ അഭിപ്രായമാണ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
രാജ്യത്ത് ആവശ്യമായ ഓക്സിജൻ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഹർഷ് വർദ്ധൻ അറിയിച്ചു. ഉമിനീർ വഴിയുള്ള പരിശോധനാ ഫലത്തിൽ ചിലതിനെ ഐസിഎംആർ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിന്റെ വിശ്വസനീയത ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.