ആറ് മാസത്തിന് ശേഷം താജ് മഹൽ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. ആഗ്ര കോട്ടയിലും സന്ദർശകർക്ക് പ്രവേശനം അനുവദിച്ചുതുടങ്ങി. ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ചരിത്രത്തില്‍ ആദ്യമായാണ് താജ്മഹല്‍ ഇത്രത്തോളം കാലം തുടര്‍ച്ചയായി അടച്ചിടുന്നത്.
കർശന സുരക്ഷ മുൻകരുതലോടെ മാത്രമേ സന്ദർശകർക്ക് പ്രവേശനം അനുവദിക്കൂ. മാസ്ക് നിർബന്ധമായി ധരിക്കണം. സാമൂഹിക അകലം കൃത്യമായി പാലിക്കുകയും കൈകൾ അണുവിമുക്തമാക്കുകയും ചെയ്യണമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് നിഷ്കര്‍ഷിക്കുന്നു. പ്രവേശന കവാടത്തിൽ താപനില പരിശോധനയുണ്ടാകും. പ്രവേശനഫീസ് ഡിജിറ്റലായി മാത്രമേ അടക്കാന്‍ കഴിയൂ. സെല്‍ഫി എടുക്കാം, ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ അനുവാദം ഇല്ല.
അതേസമയം, ഇന്ത്യയില്‍ ഇതുവരെ അഞ്ച് ദശലക്ഷത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്തുള്ളത്.
ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.