കേരള നിയമസഭയിലുണ്ടായ കയ്യാങ്കളി സംബന്ധിച്ച കേസില്‍ സര്‍ക്കാറിനു തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന ആവശ്യം കോടതി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്.
2015 ല്‍ ബജറ്റവതരണത്തിനിടെയാണ് നിയമസഭയില്‍ കയ്യാങ്കളിയുണ്ടായത്. തുടര്‍ന്ന് എംഎല്‍എ മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരടക്കം ആറ് പേരാണ് കേസിലെ പ്രതികള്‍. പിന്നീട് 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. അതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
പ്രതിഷേധത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറിച്ചിടുകയും മൈക്ക് വലിച്ചെറിയുകയും ചെയ്തത് വഴി രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തല്‍. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച അന്വേഷണ സംഘം വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെയും സഭയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എം എല്‍ എമാരെ പ്രതിയാക്കിയത്.
കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയും സി പി എം നേതാവും നിലവില്‍ കിലെ ചെയര്‍മാനുമായ ശിവന്‍കുട്ടി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം. അക്രമം അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ചതാണെന്നും നിയമസഭയില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ പ്രതികള്‍ ശിക്ഷണ നടപടിക്ക് വിധേയരായതിനാല്‍ ഇനിയും കേസുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നുമാണ് കത്തില്‍ ശിവന്‍കുട്ടി പറയുന്നത്.