പാലാരിവട്ടം പാലം പൊളിച്ച് പണിയുന്നതിന് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി. ഇത് സംബന്ധിച്ച് സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കോടതി അടിയന്തിരമായി ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സ്വീകരിച്ച് ജസ്റ്റിസ് റോഹ്ങ്ടണ്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്.
ഭാരപരിശോധന നടത്തണമെന്ന ആവശ്യമായിരുന്നു കരാറുകാര്‍ ഉന്നയിക്കുന്നത്. അതിന് അനുകൂലമായ വിധി കരാറുകാര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും ലഭിക്കുകയും ചെയ്തിരുന്നു. ആ വിധിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
ഭാരപരിശോധന വേണമെന്ന കിറ്റ്‌കോ വാദം ആർഡിഎസ് കമ്പനിയെ സഹായിക്കാനെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ആരോപിച്ചു. ഭാരപരിശോധന നടത്തേണ്ടത് മേൽപ്പാലം കമ്മീഷൻ ചെയ്ത ശേഷമല്ല. മേൽപ്പാലത്തിന്റെ സുരക്ഷാ ഉറപ്പാക്കാനുള്ള ഒരു വഴി മാത്രമാണ് ഭാരപരിശോധനയെന്നും സുപ്രിംകോടതിയിൽ സമർപ്പിച്ച മറുപടിയിൽ സംസ്ഥാന സർക്കാർ പറയുന്നു.