ന്യൂനപക്ഷങ്ങൾക്കെതിരെ വീണ്ടും വിദ്വേഷ പരമാർശവുമായി കേന്ദ്രമന്ത്രി ഗിരാജ് സിംഗ്. മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയച്ചിരുന്നെങ്കിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ ആവശ്യം വരില്ലായിരുന്നുവെന്നാണ് ഗിരിരാജ് സിംഗിന്റെ പുതിയ വിദ്വേഷ പരാമർശം. ബിഹാറിൽ പൗരത്വ നിയമത്തിന് അനുകൂലമായി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സ്വാതന്ത്ര്യം ലഭിച്ചഘട്ടത്തിൽ മുസ്ലിം സഹോദരങ്ങളെ മൊത്തം പാകിസ്ഥാനിലേക്ക് അയക്കുകയും ഹിന്ദുക്കളെയെല്ലാം ഇന്ത്യയിൽ നിലനിർത്തുകയും ചെയ്‌തെങ്കിൽ പുതിയ നിയമം വരുമായിരുന്നില്ല. മുന്‍ഗാമികള്‍ വലിയ തെറ്റ് ചെയ്തു. ഇപ്പോൾ ഞങ്ങളാണ് അതിന്റെ പരിണതഫലം അനുഭവിക്കേണ്ടിവരുന്നത്" ഗിരിരാജ് സിംഗ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ നേരത്തെയും ഗിരിരാജ് സിംഗ് അധിക്ഷേപിച്ചിരുന്നു. സമരം ചെയ്യുന്നവർ ഭീകരരാണെന്നും, ഷഹീന്‍ബാഗ് ചാവേറുകളുടെ സ്വപ്നകേന്ദ്രമാണെന്നുമായിരുന്നു അഭിപ്രായപ്പെട്ടത്. ഭീകരരെ നിര്‍മ്മിക്കുന്ന ഫാക്ടറിയാണ് ഉത്തര്‍പ്രദേശിലെ ദിയോബന്ദെന്നും അദ്ദേഹം പറഞ്ഞു. ഹാഫിസ് സയിദ് അടക്കമുള്ള ഭീകരരെ നിര്‍മ്മിച്ചത് ദിയോബന്ദാണെന്നും ഗിരിരാജ് സിംഗ് സഹാന്‍പൂരില്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ മാസങ്ങളായി സമരം തുടരുന്ന സ്ഥലമാണ് ദിയോബന്ദ്.