തിരുവനന്തപുരം എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ട കാണാതായ സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ അറസ്റ്റ് ചെയ്യും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. വെടിയുണ്ട ക്യാമ്പിന് പുറത്തേക്ക് കടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ഐജി ശ്രീജിത്തിന്‍റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ക്രൈം ബ്രാഞ്ച് എസ്പി ഷാനവാസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
വെടിയുണ്ടകൾ കടത്തിയതിൽ ഗൂഡാലോചന നടന്നതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അറസ്റ്റിലേക്ക് നീങ്ങാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കുറ്റക്കാരുടെ പേരുവിവരങ്ങള്‍ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. വെടിയുണ്ടകൾ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. അറസ്റ്റ് നടപടി പൂര്‍ത്തായിക്കായ ശേഷം മാര്‍ച്ച് 2 നാകും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അറസ്റ്റിലേക്ക് നീങ്ങാനുളള സാഹചര്യം റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് വിശദീകരിക്കും. നേരത്തെ കേസില്‍ പ്രതിയായ 11 പൊലീസുകാര്‍ക്ക് പുറമെ ഉന്നത ഉദ്യോഗസ്ഥരും കേസില്‍ പ്രതിയാകുമെന്നാണ് വിവരം.
സിഎജി പുറത്തുവിട്ട കണക്കനുസരിച്ച് 12061 വെടിയുണ്ടകള്‍ കാണാതായിട്ടുണ്ട്. ഇതുസംബന്ധിച്ച് എത്രയും പെട്ടെന്ന് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല നല്കിക്കൊണ്ട് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.