അവിനാശി കെഎസ്ആര്‍ടിസി ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അശ്രദ്ധയോ ആണ് അപകടത്തിനിടയാക്കിയത്. ടയര്‍ പൊട്ടിയത് കൊണ്ടാണ് അപകടമുണ്ടായതെന്ന ഡ്രൈവറുടെ വാദം നിലനില്‍ക്കുന്നതല്ലെന്നും പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമാണ് പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ റിപ്പോര്‍ട്ട് തയാറാക്കിയത്.
പരിശോധനയില്‍ ടയറുകള്‍ക്ക് കാലപ്പഴക്കമില്ലെന്ന് ബോധ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ടയറുകള്‍ ഉരഞ്ഞ പാടുകള്‍ റോഡിലെ ഡിവെഡറില്‍ കാണുന്നുണ്ട്. ഡ്രൈവര്‍ അലക്ഷ്യമായാണ് വാഹനം ഓടിച്ചതെന്നതിന് ഇത് തെളിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ലോറിയിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ റോഡിനോട് ചേര്‍ന്ന് ലോറി ബേകള്‍ നിര്‍മിക്കണം. മാത്രമല്ല നിലവിലുള്ള രീതിയില്‍ നിന്നും വ്യത്യസ്തമായി രണ്ട് ഡ്രൈവര്‍മാര്‍ ലോറികളിലുണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
അവിനാശി അപകടത്തിന്‍റെ ഉത്തരവാദിത്തം കണ്ടെയ്നര്‍ ഡ്രൈവര്‍ക്കെന്ന് മന്ത്രി എ.കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. അപകട കാരണം ടയര്‍ പൊട്ടിയതല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച റോഡ് സേഫ്റ്റി അതോറിറ്റിയുടെ അടിയന്തര യോഗം ചേരുമെന്നും ഗതാഗതമന്ത്രി അറിയിച്ചു. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചേരുന്ന യോഗത്തില്‍ എല്ലാ വകുപ്പുകളുടെയും പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പാലക്കാട് ജോയിന്‍റെ ആർ.ടി.ഒ നൽകുന്ന റിപ്പോർട്ടിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ചൊവ്വാഴ്ച ചേരുന്ന റോഡ് സേഫ്റ്റി യോഗത്തിൽ നടപടികൾ സ്വീകരിക്കുക