ഐ.എസിനൊപ്പം ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തെന്ന കേസിലെ പ്രതി സുബ്‍ഹാനി ഹാജക്ക് ജീവപര്യന്തം തടവും 2,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് കൊച്ചി എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു.
എന്നാൽ, താന്‍ തീവ്രവാദി അല്ലെന്നും ഇന്ത്യക്കെതിരെയോ മറ്റ് രാജ്യങ്ങള്‍ക്കെതിരെയോ താന്‍ യുദ്ധം ചെയ്തിട്ടില്ലെന്നും സുബ്ഹാനി കോടതിയില്‍ പറഞ്ഞിരുന്നു. കോടതിയുടെ വിധി അംഗീകരിക്കാൻ തയ്യാറാണ്. എന്നാൽ, അന്തിമ വിധി സർവശക്തനായ ദൈവത്തിന്‍റേതാണെന്നും സുബ്ഹാനി പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമം 125 പ്രകാരം രജിസ്റ്റർ ചെയ്ത കേരളത്തിലെ ആദ്യ കേസാണിത്. ഇറാഖിൽ പോകുന്നതിന് മുമ്പ് ഇന്ത്യയിൽ ആക്രമണം നടത്താൻ പ്രതി ആഗ്രഹിച്ചിരുന്നതായും ചെയ്ത കുറ്റത്തിൽ പ്രതിക്ക് ഒട്ടും പശ്ചാത്താപമില്ലെന്നും അതിനാൽ പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.