അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പത്ത് വർഷത്തോളമായി നികുതി അടച്ചിട്ടില്ലെന്ന് റിപ്പോർട്ട്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016ലും 2017ലും മാത്രമാണ് ട്രംപ് നികുതിയടച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കി. ഇന്നോളം 750 ഡോളർ മാത്രമാണ് ട്രംപ് നികുതി അടച്ചത്.
ലാഭത്തേക്കാള്‍ ഏറെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് അവകാശപ്പെട്ടാണ് കഴിഞ്ഞ 15 വർഷത്തിനിടെ 10 വർഷവും അദ്ദേഹം ആദായനികുതി അടക്കാതിരുന്നതെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ, കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയുള്ള ട്രംപിന് നിരവധി ബിസിനസ് സംരംഭങ്ങള്‍ ഉണ്ടെന്നും കൂടുതല്‍ പണവും തന്റെ വ്യവസായത്തിലേക്കാണ് ട്രംപ് ചിലവാക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 30 കോടി ഡോളറിന്റെ വായ്പ ട്രംപ് അടയ്ക്കാനുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കി.
എന്നാൽ, ട്രംപ് ഈ വാദങ്ങൾ തള്ളി. താൻ ഒരുപാട് നികുതി അടച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. ഇന്റേര്‍ണല്‍ റെവന്യൂ സര്‍വീസ് തന്നോട് മോശമായാണ് പെരുമാറുന്നതെന്നും അവർ തന്നെ ഓഡിറ്റ് ചെയ്യുന്നത് നിർത്തിയാൽ തന്റെ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടാമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇതുവരെ എത്ര നികുതി അടച്ചുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് ഉത്തരം നല്‍കിയിട്ടില്ല.
നിയമ പ്രകാരം, അമേരിക്കയുടെ പ്രസിഡന്റുമാര്‍ തങ്ങളുടെ വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. എന്നാല്‍, റിച്ചാഡ് നിക്‌സന്‍ മുതലുള്ള അമേരിക്കൻ പ്രസിഡന്റുമാർ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തി പോന്നിരുന്നു.