നഴ്സറി കുട്ടികളെ വിഷം നൽകി കൊല്ലാന്‍ ശ്രമിച്ച അധ്യാപികക്ക് ചൈനീസ് കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം മാർച്ച് 27നാണ് സംഭവം നടന്നത്. 25 കുട്ടികൾക്കാണ് ഇവർ വിഷം നൽകിയത്.
വാങ് യുൻ എന്ന അധ്യാപികയുടെ പ്രവൃത്തി നിന്ദ്യവും നീചവുമാണെന്ന് കോടതി പറഞ്ഞു. ഇവർ ചെയ്ത കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങൾ അങ്ങേയറ്റം ഗുരുതരമാണെന്നും കഠിനമായി ശിക്ഷിക്കപ്പെടാൻ വാങ് അർഹയാണെന്നും കോടതി വിലയിരുത്തി. മിസ് വാങ് ആളുകൾക്ക് വിഷം കൊടുക്കുന്നത് ഇതാദ്യമല്ലെന്നും കോടതി കണ്ടെത്തിയിരുന്നു. നേരത്തെ ഓൺലൈനിലൂടെ നൈട്രൈറ്റ് വാങ്ങി ഭർത്താവിന് നല്‍കിയെന്ന കേസും പ്രതിക്കെതിരെയുണ്ട്. മാരക വിഷം കുത്തിവച്ചോ വെടിയുതിര്‍ത്തോ ആണ് വധശിക്ഷ നടപ്പാക്കുക.
ജിയാസുവോ നഗരത്തിലെ കിന്റർഗാർട്ടനിലെ കുട്ടികൾക്ക് രാവിലെ നൽകുന്ന കഞ്ഞിയിലാണ് വാങ് വിഷം കലർത്തിയത്. കഞ്ഞി കഴിച്ച് കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനെത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് അധ്യാപികയായ വാങ് യുൻ പിടിയിലായത്. സഹപ്രവർത്തകയോട് പ്രതികാരം ചെയ്യുന്നതിനായാണ് വാങ് അവരുടെ ക്ലാസ്സിലെ കുട്ടികൾക്ക് വിഷം നൽകിയതെന്ന് പൊലീസ് കണ്ടെത്തി. സോഡിയം നൈട്രേറ്റ് എന്ന മാരക വിഷമാണ് വാങ് ഭക്ഷണത്തിൽ കലർത്തിയിരുന്നത്.