നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്‌മോർട്ടം, വിസെറ എന്നിവയുടെ പുനർപരിശോധന റിപോർട്ടുകൾ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് കൈമാറി. സെപ്റ്റംബർ 28ന് വൈകീട്ടാണ് എയിംസ് സിബിഐക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
സുശാന്തിന്റെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് കണ്ടെത്താനായി ടെസ്റ്റുകൾക്കൊടുവിൽ ശേഷിച്ച 20 ശതമാനം വിസെറ സാമ്പിളുകൾ എയിംസ് വീണ്ടും പരിശോധിച്ചുവരികയായിരുന്നു. പരിശോധന ഫലങ്ങളിൽ കേസിനെ സഹായിക്കാവുന്ന നിർണായക കണ്ടെത്തലുകളുണ്ടെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാല്‍, അവസാന തീരുമാനത്തിലെത്താൻ ചില നിയമപരമായ വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് എയിംസിലെ ഡോ. സുധീർ ഗുപ്ത പറഞ്ഞു. എയിംസ് ഡോക്ടർമാരുടെ റിപ്പോർട്ട് അനുസരിച്ച് നടന്റെ മരണകാരണം കഴുത്തു ഞെരിച്ചതിനാലാണെന്ന് രജ്പുത് കുടുംബത്തിന്റെ അഭിഭാഷകൻ വികാസ് സിംഗ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾ തെറ്റാണെന്ന് ഡോ. സുധീർ ഗുപ്ത അറിയിച്ചു.
ജൂൺ 14 നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ പോലീസിന്റെ പ്രാഥമിക അന്വേഷണവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും അനുസരിച്ച് തൂങ്ങിമരിച്ചതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലായിരുന്നു മരണകാരണം.