കേന്ദ്ര സർക്കാര്‍ പുതുതായി കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ രാജ്യത്തെ കര്‍ഷകരുടെ നടുവൊടിക്കുമെന്ന് രാഹുല്‍ ഗാന്ധി. കർഷകരെയും തൊഴിലാളികളെയും ദ്രോഹിക്കുക എന്നത് മാത്രമാണ് മോദി സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു. കാർഷിക നിയമങ്ങളും നോട്ടുനിരോധനവും ജിഎസ്ടിയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും നോട്ടുനിരോധനവും ജിഎസ്ടിയും സാധാരണക്കാരുടെ അടിത്തറ തകര്‍ത്തപ്പോള്‍ അവരുടെ നെഞ്ചില്‍ കുത്തിയിറക്കിയ കഠാരയാണ് കാര്‍ഷിക ബില്ലുകളെന്നും അദ്ദേഹം തുറന്നടിച്ചു. കാർഷികമേഖലയിലെ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പഞ്ചാബിലെ കർഷകരോടൊപ്പം രാഹുല്‍ ഗാന്ധി സമരം ചെയ്യും.
കോർപ്പറേറ്റുകളെയും അവരുടെ ഇടനിലക്കാരെയും സഹായിക്കുന്നവയാണ് മോദി സർക്കാർ നടപ്പാക്കിയ പുതിയ നിയമങ്ങളെന്നും കർഷകരുടെ അവകാശങ്ങൾ നിഷേധിക്കുന്നവയാണിവയെന്നും മഹാരാഷ്ട്ര, ഹരിയാന, ദില്ലി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ രാഹുലിനോട് പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി എപ്പോഴും കർഷകർക്കൊപ്പമായിരുന്നുവെന്നും അപ്പോഴും ആർഎസ്‌എസ് ബ്രിട്ടീഷുകാർക്കൊപ്പമാണ് നിന്നതെന്നും രാഹുൽ പറഞ്ഞു. മഹാത്മാഗാന്ധി ജീവിച്ചിരിപ്പുണ്ടെങ്കിൽ കാർഷികമേഖലയിലെ പരിഷ്കാരങ്ങളെ അദ്ദേഹവും എതിർക്കുമായിരുന്നു എന്ന് പറഞ്ഞ കർഷകന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മഹാത്മാഗാന്ധിയുടെ ജന്മവാർഷികമായ ഒക്ടോബർ 2 ന് രാജ്യത്തുടനീളമുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രതിഷേധവും ധർണയും കോൺഗ്രസ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഒക്ടോബർ 2 ‘കിസാൻ മസ്ദൂർ ബച്ചാവോ ദിവസ്’ ആയി കോണ്‍ഗ്രസ് ആചരിക്കും.