ഒന്നരവയസുള്ള മകനെ പാറക്കൂട്ടത്തിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യയുടെ കാമുകന്‍ ചോദ്യം ചെയ്യലിനു പൊലീസിനു മുൻപിൽ ഹാജരായില്ല. വലിയന്നൂർ സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ സ്ഥലത്തില്ല എന്ന മറുപടിയാണ് പോലീസിന് നല്‍കിയത്. അതോടെ നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് വീണ്ടും നോട്ടീസ് നല്‍കി. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്‍റെ തലേദിവസംവരെ രാത്രി ഇയാളെ ശരണ്യയുടെ വീടിനു സമീപത്ത് വെച്ച് കണ്ടിരുന്നതായി ദൃക്സാക്ഷി മൊഴികളുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് കാമുകനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടത്.
ശരണ്യയുടേയും കാമുകന്‍റെയും മൊബൈല്‍ സംഭാഷണങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. കുഞ്ഞിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ കാമുകന് എന്തെങ്കിലും സ്വാധീനമുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മൂന്ന് മണിയോടു കൂടിയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കടൽ ഭിത്തിയിലെ പാറക്കൂട്ടത്തിലേക്ക് കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. ശേഷം വന്ന് കിടന്നുറങ്ങിയ ശരണ്യ രാവിലെ സാധാരണഗതിയിൽ എന്നപോലെ എഴുന്നേറ്റ് കുട്ടിയെ കാണാനില്ലെന്ന് മുറവിളികൂട്ടി. പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കടൽഭിത്തിയിൽ കണ്ടെത്തിയത്.