ഇന്ത്യൻ മതേതരത്വവും ബഹുസ്വരതയും കഴിഞ്ഞ 3 പതിറ്റാണ്ടുകൊണ്ട് എവ്വിധം നാശോന്മുഖമായി എന്നതിന് ഉദാഹരണ സഹിത വിശദീകരണങ്ങള്‍ ആവശ്യമില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഏകശിലാത്മകതയുടെ ഹിംസ ഒഴുക്കിയ ചോരച്ചാലുകളാണ് കാൽനൂറ്റാണ്ടുകാലത്തെ ചരിത്രം.
ഹിന്ദുത്വ തീവ്രവാദികളായ കർസേവകരാണ് ബാബരി മസ്ജിദ് തകർക്കണമെന്നു തീർച്ചപ്പെടുത്തിയതും, കൃത്യം നടത്തിയതും. മുലായം സിങ് യാദവ് ഉത്തർപ്രദേശ് ഭരിച്ചിരുന്ന സമയത്ത് കർസേവകരെ അറസ്റ്റു ചെയ്യുകയും പള്ളിപൊളിക്കാനുള്ള നീക്കം തടയുകയും ചെയ്തിരുന്നു. എന്നാൽ നരസിംഹറാവു അധികാരത്തിലെത്തിയത് കർസേവകർക്ക് അനുഗ്രഹമായി മാറി. ഹിന്ദുത്വ തീവ്രവാദികൾ പള്ളി പൊളിക്കുന്നത് അറിഞ്ഞിട്ടും റാവു നടപടിയൊന്നും സ്വീകരിച്ചില്ല. സംഭവിച്ചതെല്ലാം അദ്ദേഹത്തിന്റെ അറിവോടുകൂടിയായിരുന്നു എന്നത് അരമന രഹസ്യവും അങ്ങാടിപ്പാട്ടുമാണ്.
പള്ളി തകർക്കപ്പെടുമ്പോൾ പ്രദേശമാകെ പോലീസും അർധ സൈനിക വിഭാഗങ്ങളും വളഞ്ഞിരുന്നു. സർവ്വ സൈന്യവും സജ്ജമായിരുന്നിട്ടും അവർക്ക് ഉത്തരവൊന്നും ലഭിച്ചില്ല. പ്രധാനമന്ത്രി റാവു ആ സമയത്തു പൂജാമുറിയിലേക്ക് പോയി. പള്ളി തകർത്തുവെന്ന് ഉറപ്പായ ശേഷമാണ് അദ്ദേഹം അവിടെനിന്നും ഇറങ്ങിയത് എന്നാണ് കഥ.
കർസേവകരുടെ ആവേശവും പ്രചോദനവും അദ്വാനിയും ഉമാഭാരതിയുമായിരുന്നു. ആവേശ ഭരിതയായ ഉമാഭാരതിയാണ് പള്ളി തകർക്കാൻ നിരന്തരം ആഹ്വാനം ചെയ്തത്. എന്നാൽ, അതിനൊന്നും വേണ്ടത്ര തെളിവുകൾ ഹാജരാക്കാൻ സിബിഐ-ക്ക് കഴിഞ്ഞില്ലെന്നാണ് കോടതി പറഞ്ഞത്. പള്ളി തകർന്നതോടെ ആകെ ചകിതനായ അദ്വാനി ലോക്സഭാ അംഗത്വം രാജി വയ്ക്കുകയാണെന്നു പ്രഖ്യാപിക്കുകയും രാജിക്കത്ത് കൈമാറുകയും ചെയ്തു. എന്നാൽ പൊടുന്നനെ അദ്ദേഹം രാജി പിൻവലിച്ചു. പള്ളി തകർക്കപ്പെട്ടതിൽ തനിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്ന് പ്രഖ്യാപിച്ചു. അതായത് പള്ളിപൊളിയില്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം സ്വയം അംഗീകരിക്കുകയും പിന്നീട് കളം മാറ്റി ചവിട്ടുകയും ചെയ്തു എന്നര്‍ത്ഥം.
നരസിംഹ റാവുവും കോൺഗ്രസ് പാർട്ടിയും ബാബരി മസ്ജിദിന്റെ പതനം ഒരു അനുഗ്രഹമായാണ് കണ്ടത്. ഒരു കാലത്ത് ഇന്ത്യൻ മതനിരപേക്ഷതയില്‍ തികഞ്ഞ ആത്മാർഥതയുണ്ടായിരുന്നുവെങ്കിലും രാജീവ്ഗാന്ധിയുടെ കാലം മുതൽ കോണ്‍ഗ്രസ്സിന്റെ സ്ഥിതി മാറി. പാർട്ടിക്കകത്ത് ഹിന്ദുത്വ അനുകൂലികളും പ്രതികൂലികളുമുണ്ടായി. രാജ്യത്ത് ശരിക്കും മതേതരത്വം എന്നൊന്ന് ഉണ്ടായിരുന്നുവെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം മാധ്യമങ്ങളും തീവ്ര വലതുപക്ഷത്തായിരുന്നു. അല്ലാത്തവർ തന്ത്രപരമായ നിശബ്ദത പാലിക്കുകയൊ വേണ്ടത്ര പ്രതികരിക്കാതിരിക്കുകയൊ ചെയ്തു എന്നത് ചരിത്രമാണ്.
നമ്മുടെ മതനിരപേക്ഷത എത്ര ദുര്‍ബ്ബലമാണ് എന്നത് ബാബറി മസ്ജിദ് പതനവും തുടർന്നുള്ള കോടതി വിധികളും കാണിച്ചുതരുന്നു. പള്ളി തകർത്തത് ആസൂത്രിതമായിരുന്നില്ല എന്നത് ശരിയാണ്. അതൊരു തീരുമാനമായിരുന്നു. പതിറ്റാണ്ടുകള്‍ സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി കൊണ്ടുനടന്ന തീരുമാനം. അതിനു കരുത്തുപകര്‍ന്നത് അപര വിദ്വേഷം കലര്‍ന്ന അവരുടെ പ്രത്യേയ ശാസ്ത്രമാണ്. ഏതു കോടതി വെറുതെ വിട്ടാലും ഇന്ത്യന്‍ ജനതയുടെ മനസ്സ് നെടുകെ പിളർന്നതിന് ലോകമുള്ളിടത്തോളം ചരിത്രത്തിനു മുന്നില്‍ നിങ്ങള്‍ കുറ്റവാളികളായി തന്നെ തുടരും.