ഹത്രാസിൽ ആക്രമണത്തിന് ഇരയായ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ്. വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. അലിഗഡ് മുസ്ലീം യൂനിവേഴ്സിറ്റിയിലാണ് പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയത്. ഈ പരിശോധനയിലാണ് ഇത്തരത്തിൽ വിവരം ലഭിച്ചത്. ഫോറൻസിക് ഫലം ഇനിയും ലഭിക്കാനുണ്ട്. ഈ ഫലം നിർണായകമാണെന്നും പൊലീസ് അറിയിച്ചു. വിദഗ്ധ ചികിത്സക്കായി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റും മുമ്പാണ് അലിഗഡിൽ പരിശോധന നടത്തിയത്.
സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെയും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്.