സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിൽ 26 ലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 71 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. അതില്‍, ആറ് ലക്ഷത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിൽ നിന്നാണ്. ആന്ധ്ര കർണാടക സംസ്ഥാനങ്ങളില്‍ നിന്ന് 2.6 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
തമിഴ്‌നാട്, ഉത്തർപ്രദേശ്, ദില്ലി, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ഒരു ലക്ഷത്തോളം പേര്‍ക്കാണ് കഴിഞ്ഞ മാസം കൊവിഡ് സ്ഥിരീകരിച്ചത്. ഈ കാലയളവിൽ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളുടെ എണ്ണം ഇരട്ടിയോളമായി. കേരളത്തിലും ഛത്തീസ്ഗഢിലുമാണ് താരതമ്യേന ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ധനവാണ് ഛത്തീസ്ഗഢില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 160% കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് ഏറ്റവുംവലിയ വര്‍ധനവ് രേഖപ്പെടുത്തിയത്. 75,000 ൽ നിന്നാണ് 1.96 ലക്ഷമായി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കേരളത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയത്. 4,000 പുതിയ കേസുകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായി കേരളം മാറി.