വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേട് വിവാദം കത്തിനിൽക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിരോധത്തിലാക്കി ഐ ഫോൺ കൈക്കൂലി വിവാദം. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കഴിഞ്ഞി ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് 6 ഐ ഫോൺ, കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന്റെ നിർദ്ദേശം വാങ്ങി നൽകിയെന്ന് വെളിപ്പെടുത്തിയത്. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്ക് നൽകാനായാണ് സ്വപ്ന ഫോൺ ആവശ്യപ്പെട്ടതെന്നും സന്തോഷ് ഈപ്പൻ വ്യക്തമാക്കിയിട്ടുണ്ട്.
6 ഫോണിനായി ഏകദേശം 4 ലക്ഷം രൂപയാണ് ചെലവാക്കിയത്. എറണാകുളത്ത് നിന്നും വാങ്ങിയ ഫോണുകളുടെ ബില്ലും ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 6 ഫോണുകളിൽ 5 എണ്ണമാണ് സ്വപ്നക്ക് കൈമാറിയത്. ഇതിൽ 4 എണ്ണത്തിന് 49 രൂപയും ഒരെണ്ണത്തിന് ഏകദേശം 1 ലക്ഷം രൂപയുമാണ് ചെലവാക്കിയത്. കഴിഞ്ഞ ഡിസംബറിൽ യുഎഇ ദിനത്തോട് അനുബന്ധിച്ച് ഫോൺ ചെന്നിത്തലക്ക് കൈമാറിയെന്നും സന്തോഷ് ഈപ്പൻ ഹൈക്കോടതിയെ അറിയിച്ചു.
അതേ സമയം ഐ ഫോൺ സ്വപ്ന സുരേഷ് തനിക്ക് സമ്മാനമായി തന്നെന്ന ആരോപണം രമേശ് ചെന്നിത്തല നിഷേധിച്ചു. തനിക്ക് ആരും ഒന്നും തന്നിട്ടില്ലെന്നും താൻ ഒന്നും വാങ്ങിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിലകുറഞ്ഞ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.