രണ്ട് പെൺകുട്ടികൾ കൂട്ടബലാല്‍സംഗത്തിനിരയായ രാജസ്ഥാനിലെ ബാരനില്‍ ബിജെപി എന്തുകൊണ്ടാണ് പോയി കാര്യമാന്വേഷിക്കാത്തത് എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്. കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ടാണ് ബാരന്‍ സന്ദര്‍ശിക്കാത്തത് എന്ന് ചോദിച്ച് കൈകെട്ടി വെറുതെ ഇരിക്കുകയല്ല ബിജെപി ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ഹത്രാസിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ കോൺഗ്രസ് നേതാക്കളെ ബിജെപി തടഞ്ഞ നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർ പ്രദേശ് സർക്കാർ പലതും മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും അതിനാലാണ് പ്രതിപക്ഷത്തെ തടഞ്ഞതെന്നും ഗെഹലോട്ട് പറഞ്ഞു. ബിജെപി നേതാക്കളായ അമിത് ഷായോ ധർമേന്ദ്ര പ്രധാനോ എന്തുകൊണ്ടാണ് ബാരൻ സന്ദർശിക്കാതെന്ന് അദ്ദേഹം ചോദിച്ചു.സന്ദർശിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിൽ അതിനുവേണ്ട സൗകര്യങ്ങൾ തങ്ങൾ ചെയ്തേനെ എന്നും ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം വരെ നൽകിയേനെ എന്നും ഗെഹലോട്ട് പറഞ്ഞു. ഹത്രാസിൽ നടന്നത് അപലപാനീയമാണെന്നും മാതാപിതാക്കളെപോലും കാണിക്കാതെ മൃതദേഹം മറവ് ചെയ്തത് നീതിനിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 14നാണ് ഹത്രാസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ഡൽഹി എയിംസിൽ വെച്ച് കുട്ടി മരണപ്പെട്ടപ്പോൾ മൃതദേഹം മാതാപിതാക്കളെപോലും കാണിക്കാതെ പൊലീസ് സംസ്കരിച്ചത് വൻ വിവാദമാണ് സൃഷ്ടിക്കുന്നത്. ഇതിനുപിന്നാലെയാണ് രാജസ്ഥാനിലെ ബാരനിൽ സെപ്റ്റംബർ 19'ന് രണ്ടുപെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മൂന്നുദിവസത്തോളം ക്രൂരമായി ബലാത്സംഗം ചെയ്തത്. പക്ഷെ ബലാത്സംഗം ചെയ്തതായി കുട്ടികൾ പറയുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗം നടന്നതിന് തെളിവുകളില്ലെന്ന അടിസ്ഥാനത്തിൽ കുട്ടികളെ മാതാപിതാക്കൾക്ക് കൈമാറി.