ദുർമന്ത്രവാദം ആരോപിച്ച് ആസ്സാമിൽ രണ്ടുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. രമാവതി ഹാലുവ എന്ന സ്ത്രീയെയും അവരെ ആക്രമിക്കുന്നത് തടഞ്ഞ യുവാവിനെയുമാണ് ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നത്.
ആസ്സാമിലെ കര്‍ബി ആംഗ്ലോക് ജില്ലയിലെ റോഹിമാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ ദിവസം രോഹിമപ്പൂരിൽ പ്രായമായ ഒരു സ്ത്രീ മരിച്ചതിന്റെ സംസ്കാര ചടങ്ങുകളിൽ എത്തിയ രമാവതി അസാധാരണമായി പെരുമാറിയത്തിനെ തുടർന്ന് അവർ ദുർമന്ത്രവാദിയാണെന്ന് നാട്ടുകാർ ആരോപിച്ചു. ശേഷം അവിടെയുണ്ടായിരുന്ന ആൾക്കൂട്ടം മാരകയുധങ്ങൾ ഉപയോഗിച്ച് രമാവതിയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇത് തടയാനെത്തിയ യുവാവ് ദുർമന്ത്രവാദിനിയുടെ സഹായിയാണെന്ന് ആരോപിച്ച് അയാളെയും അതിക്രൂരമായി ആൾക്കൂട്ടം തല്ലിക്കൊന്നു.
ഇരുവരുടെയും മൃതദേഹം അടുത്തുള്ള ക്ഷേത്രത്തിനു മുന്നിൽ വെച്ച് കത്തിച്ചു. മൃതദേഹങ്ങൾ പൂർണ്ണമായും കത്തികരിഞ്ഞതായി പൊലീസ് അറിയിച്ചു.