ഹത്രാസില്‍ മാധ്യമങ്ങൾക്ക് ഏർപ്പടുത്തിയ വിലക്ക് ഉത്തർപ്രദേശ് സർക്കാർ നീക്കി. ഹത്രാസില്‍ പെൺകുട്ടി കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രദേശത്ത് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടത്തിയത്. മാധ്യമങ്ങൾക്ക് വിലക്ക് നീക്കിയതായി ഹത്രാസ് ജോയിന്റ് മജിസ്ട്രേറ്റാണ് അറിയിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് വിലക്ക് നീക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചത്. ഹത്രാസിൽ പെൺകുട്ടിയുടെ വീട്ടിലേക്കുള്ള വഴികൾ പൊലീസ് ബാരിക്കേഡ് വെച്ച് അടിച്ചിരുന്നു. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയത്. ഹത്രാസിൽ ദേശീയ പ്രാദേശി മാധ്യമങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് തടയുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളെ മാധ്യമങ്ങളെ കാണാൻ അനുവദിച്ചിരുന്നില്ല.
പെൺകുട്ടിയുടെ വീട്ടുകാരെയും കേസ് അന്വേഷിച്ച പൊലീസുകാരെയും നുണപരിശോധനക്ക് വിധേയരാക്കാനുള്ള ഉത്തർപ്രദേശ് സർക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. രാഹുൽ ഗാന്ധി നാളെ പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിൽ നിന്നും അവരുടെ വിഷമത്തിൽ പങ്കുചേരുന്നതിൽ നിന്നും തന്നെ ആർക്കും തടയാനാകില്ലെന്ന് കഴിഞ്ഞ ദിവസം രാഹുൽ ട്വീറ്റ് ചെയ്തു. ആ കുടുംബത്തോട് യുപി സർക്കാർ ചെയ്യുന്ന നീതിനിഷേധം കണ്ടുനിൽകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
യുപിസിസി അധ്യക്ഷനെ യുപി പൊലീസ് കരുതൽ തടങ്കലിലാക്കി. അതേ സമയം പ്രദേശത്തേക്ക് രാഷ്ട്രീയ പ്രവർത്തകരെ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ വീട്ടു തടങ്കലിലാണെന്ന് വാർത്ത പൊലീസ് നിഷേധിച്ചു. വീട്ടുകാരുടെ ഫോണുകൾ പിടിച്ചുവെച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ ശ്രമിച്ച് എബിപി ന്യൂസ് മാധ്യമ പ്രവർത്തകയുടെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.