ഹത്രാസ് സന്ദർശിക്കുന്നതിൽ നിന്ന് ഒരു ശക്തിക്കും തന്നെ തടയാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതേസമയം, ഉത്തർ പ്രദേശ് സർക്കാർ അഴിമതി സർക്കാരാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിൽ നിന്നും അവരുടെ വിഷമത്തിൽ പങ്കുചേരുന്നതിൽ നിന്നും തന്നെ ആർക്കും തടയാനാകില്ലെന്ന് കഴിഞ്ഞ ദിവസം രാഹുൽ ട്വീറ്റ് ചെയ്തു. ആ കുടുംബത്തോട് യുപി സർക്കാർ ചെയ്യുന്ന നീതിനിഷേധം കണ്ടുനിൽകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വീണ്ടും ഹത്രാസ് സന്ദർശിക്കും. എന്നാൽ സംസ്ഥാനത്ത് സർക്കാർ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ഹത്രാസിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനാനുമതി നൽകിയതായി സദാര്‍ സബ് ഡിവിഷണൽ മാജിസ്‌ട്രേറ്റ് പ്രേം പ്രകാശ് അറിയിച്ചു. കഴിഞ്ഞ ദിവസം ഹത്രാസ് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പകർച്ചവ്യാധി നിയമപ്രകാരം യുപി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഉത്തർ പ്രദേശ് സർക്കാർ അഴിമതി നിറഞ്ഞതാണെന്നും. ആ കുടുംബാത്തോട് സർക്കാർ ചെയ്തത് ക്രൂരമായ നീതിനിഷേധമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പെൺകുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും കൃത്യ സമയത്ത് അവളുടെ പരാതി രജിസ്റ്റർ ചെയ്തില്ലെന്നും പ്രിയങ്ക ആരോപിച്ചു. പെൺകുട്ടിയുടെ കുടുംബത്തെ ഉപദ്രവിക്കുന്നത് ഇനിയെങ്കിലും നിർത്തണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.