ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗ ശ്രമം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍. അലിഗഡിലെ ആശുപത്രിയിൽ പെൺകുട്ടിയെ ചികിൽസിച്ച ഡോക്ടറാണ് കുട്ടിക്ക് നേരെ ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബലാല്‍സംഗം നടന്നതിന് തെളിവുകളൊന്നുമില്ലെന്ന് അലിഗഡിലെ ന്യൂറോ സര്‍ജന്‍ പറഞ്ഞിരുന്നു.
ആരോപണത്തെ തുടർന്ന് വിഷയത്തിൽ വിശദമായ അന്വേഷണത്തിന് സർക്കാർ നിർദേശിച്ചു. എന്നാൽ എസ്ഐടി അന്വേഷണത്തിലോ സിബിഐ അന്വേഷണത്തിലോ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു. അന്വേഷണം സുപ്രീം കോടതിയുടെ നേതൃത്വത്തിലായിരിക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം അന്വേഷണത്തിനായി എത്തിയ എസ്ഐടി സംഘത്തോട് കുടുംബം പ്രതികരിച്ചില്ല.
പെൺകുട്ടിയുടെ ചിതാഭസ്‌മം നിമജ്ഞനം ചെയ്യില്ലെന്നും കുടുംബം പറഞ്ഞു. മാതാപിതാക്കളെപോലും കാണിക്കാതെ സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്ന് വ്യക്തമല്ലാത്തതിനാലാണ് തീരുമാനമെന്ന് ബന്ധുക്കൾ പറഞ്ഞു.