കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് പഞ്ചാബിൽ ട്രാക്ടർ റാലി നടത്തും. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ രാഹുൽ 2 പൊതുചർച്ചകളിൽ പങ്കെടുക്കും.
റാലി നടത്തുന്നതിനായി പഞ്ചാബിലെ മോഗയിൽ 3000 ട്രാക്ടറുകളും ലുധിയാനയിൽ 2000 ട്രാക്ടറുകളും കോൺഗ്രസ് പ്രവർത്തകർ സജ്ജമാക്കിയിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക നിഗമനം അനുസരിച്ച്, അടുത്ത മൂന്ന് ദിവസങ്ങളിൽ മോഗയിലെ ബദനി കലാൻ മുതൽ 52 കിലോമീറ്റർ രാഹുൽ ട്രാക്ടർ ഓടിക്കും. ഒക്ടോബർ 6ന് പഞ്ചാബിലെ പട്യാലയിൽ റാലി അവസാനിപ്പിക്കും. അതിനുശേഷം പേഹോവ സന്ദർശിച്ചതിന് ശേഷം അദ്ദേഹം ഹാരിയാനയിലേക്ക് പോകും. അവിടെ വെച്ച് തൊഴിലാളികളും കർഷകരും ചേർന്ന് നടത്തുന്ന റാലിയിൽ പങ്കെടുത്തതിന് ശേഷം രാഹുൽ ഡൽഹിയിലേക്ക് തിരിക്കും.
കനത്ത രാഷ്ട്രീയ എതിര്‍പ്പുകള്‍ക്കിടയിലും ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സന്ദർശിച്ചിരുന്നു. ഈ വിഷയത്തോടനുബന്ധിച്ച് അനീതിക്ക് മുന്‍പില്‍ താനൊരിക്കലും തലകുനിക്കില്ലെന്നും അസത്യത്തിനെതിരായുള്ള പോരാട്ടത്തില്‍ എന്ത് സംഭവിച്ചാലും താന്‍ സഹിക്കുമെന്നും രാഹുല്‍, ഗാന്ധി ജയന്തി ദിനത്തില്‍ ട്വീറ്റ് ചെയ്തിരുന്നു.