കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ചൊവ്വാഴ്ച മുതൽ പാരീസിലെ എല്ലാ ബാറുകളും പൂർണ്ണമായും അടയ്ക്കും. പുതിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പൂർണ്ണ വിവരങ്ങൾ ഇന്ന് പ്രഖ്യാപിക്കുമെന്നും രണ്ടാഴ്ച കടുത്ത നിയന്ത്രണങ്ങള്‍ പാലെക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് പറഞ്ഞു. ഇന്നലെ മാത്രം 12,565 പുതിയ കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാർസെ നഗരത്തില്‍ കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച അവിടത്തെ ബാറുകളും റെസ്റ്റോറന്റുകളും പൂര്‍ണ്ണമായും അടച്ചിരുന്നു.
ഒരു പ്രദേശത്തെ അണുബാധ നിരക്ക് 100,000 ആളുകൾക്ക് 250 എന്ന തോതില്‍ ഉയരുകയും, ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ 30% കൊവിഡ് രോഗികള്‍ക്കായി നീക്കി വക്കേണ്ട സ്ഥിതി ഉണ്ടാവുകയും ചെയ്‌താല്‍ അവിടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നതാണ് ഫ്രാന്‍സ് സ്വീകരിച്ചു പോരുന്ന നയം. നിലവില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് ഏര്‍പ്പെടുത്തേണ്ടി വന്നെക്കാമെന്നും പ്രധാനമന്ത്രിവ്യക്തമാക്കി.
നഗരത്തിലെ റെസ്റ്റോറന്റുകൾ തുറക്കുന്നതിനും കര്‍ശനമായ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കേണ്ടതുണ്ട്. യൂണിവേഴ്സിറ്റി ലെക്ചർ ഹാളുകളില്‍ 50% സീറ്റുകളും ഒഴിച്ചിടണം. ബാറുകൾ അടയ്ക്കുന്നത് പാരീസുകാർക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെങ്കിലും വേറെ നിര്‍വാഹമൊന്നും ഇല്ലെന്നാണ് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പറയുന്നത്. കർശനമായ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ തിയേറ്ററുകൾ, മ്യൂസിയങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളും അടച്ചിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.