പ്രതിഷേധങ്ങൾക്കൊടുവിൽ പ്രിയങ്ക ഗാന്ധിയോട് യു.പി. പോലീസ് മാപ്പ് പറഞ്ഞു. ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ പോലീസ് പ്രിയങ്കയെ കൈയ്യേറ്റം ചെയ്തിരുന്നു. പ്രിയങ്കയെ കുർത്ത കൂട്ടിപ്പിടിച്ച് വലിച്ചു മാറ്റാന്‍ ശ്രമിച്ച പോലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി ഗൌതം ബുദ്ധ നഗർ പോലീസ് അറിയിച്ചു. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന തരത്തിലുള്ള പ്രവർത്തിയെ അനകൂലിക്കില്ലെന്ന് പോലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പില്‍ പറയുന്നു.
പ്രിയങ്കയും സംഘവും ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാന്‍ പോകുന്നതിനിടെയാണ് നോയിഡ ചെക്ക്പോസ്റ്റില്‍വെച്ച് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് തമ്പടിച്ചിരുന്നു. കോണ്‍ഗ്രസ് എം.പി. മാരുടെ സംഘത്തിന് ഹത്രാസിലേക്ക് പോകാന്‍ അനുമതി നല്‍കില്ലെന്ന് പോലീസ് നിലപാടെടുത്തതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. അതിനിടെയാണ് ഒരു പോലീസുകാരന്‍ പ്രിയങ്കയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
അതേസമയം, പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഇരയുടെ കുടുംബത്തിന് നീതിയും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കോൺഗ്രസ്, ടിഎംസി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സമൂഹിക സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയുള്ള സർക്കാർ പ്രഖ്യാപനം പുറത്തുവന്നത്.