അമേരിക്കൻ പ്രസിഡന്റ് ഡൊൺൾഡ് ട്രംപ് കൊവിഡ് ചികിത്സക്കിടെ ആരാധകരെ കാണാൻ തെരുവിലിറങ്ങി. വാഷിംഗ്ടണിലെ വാൾട്ടർ റീഡ് ആശുപത്രിയിൽ ചികിത്സയിലുള്ള ട്രംപ് ഞായറാഴ്ചയാണ് കാറിൽ പുറത്തിറങ്ങിയത്. ആരാധകരെയും അനുയായികളെയു കാറിനകത്തിരുന്ന് കൈവീശി കാണിച്ച ശേഷം ട്രംപ് ആശുപത്രിയിലേക്ക് തിരികെ പോയി. കൊവിഡ് ബാധിതനായ ട്രംപിന്റെ ആരോഗ്യനില വഷളാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം വാർത്തകൾ നിഷേധിക്കുന്നതിനും താൻ ആരോഗ്യവാനാണെന്ന് തെളിയിക്കുന്നതിനുമാണ് ട്രംപ് പുറത്തിറങ്ങിയതെന്നാണ് കരുതുന്നത്. തന്നെ കാണാൻ ആശുപത്രിക്ക് പുറത്ത് എത്തിയ ആരാധകരെയും അനുയായികളെയും ട്രംപ് പിന്നീട് ട്വിറ്ററിൽ അഭിവാദ്യം ചെയ്തു.
അതേ സമയം ട്രംപിന്റെ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധവും വിമർശനവുമാണ് ഉയർന്നിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിൽ ആരോഗ്യ വിദഗ്ധർ ട്രംപിനെ വിമർശിച്ചു. വൈറസ് ബാധിതനായ രാജ്യതലവന്റെ നടപടി തെറ്റായ സന്ദേശം നൽകുമെന്നാണ് പ്രധാന ആക്ഷേപം. രോഗം ബാധിച്ചവരെ ക്വാറന്റൈൻ ചെയ്യണമെന്ന നിർർദ്ദേശമാണ് ട്രംപ് ലംഘിച്ചത്. ആശുപത്രി പരിസരത്തുള്ളവരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ടി വരുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഇവരിൽ ആരെങ്കിലും രോഗം വന്ന് മരിച്ചാൽ ആര് മറുപടി പറയുമെന്നും വിമർശകർ ചോദിച്ചു. രാഷ്ട്രീയ പ്രഹസനത്തിനായി നിരവധി ആളുകളുടെ ജീവൻ ട്രംപ് അപകത്തിലാക്കിയെന്നും ആക്ഷേപമുണ്ട്.
അതേ സമയം വിമർശനങ്ങളെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ട്രംപിനും ഭാര്യക്കും നാല് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരും ക്വാറൻ്റീനിൽ പ്രവേശിക്കുകയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. നേരത്തെ ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവായ ഹോപ് ഹിക്ക്‌സിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാണ് അസുഖം പടർന്നതെന്നാണ് കരുതുന്നത്.