പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ അദാനി-അംബാനി സർക്കാരാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി ഇവരുടെ കയ്യിലെ വെറും കളിപ്പാവയാണെന്നും രാഹുൽ ആരോപിച്ചു.
പഞ്ചാബിലെ മോഗയിൽ വെച്ച് നടന്ന കർഷക പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലഘട്ടത്ത് ഇത്രയും തിരക്കിട്ട് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത് എന്തിനാണെന്ന് രാഹുൽ ചോദിച്ചു. കോർപറേറ്റുകൾക്ക് വേണ്ടി മോദി കർഷകരുടെ നടുവൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അദാനി-അംബാനി ഗ്രൂപ്പിന്റെ കളിപ്പാവയാണ് മോദിയെന്നും അവരുടെ ചരടനക്കങ്ങളിൽ ആണ് മോദി പ്രവർത്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. മോദി അവർക്കുവേണ്ടി പ്രവർത്തിക്കുമ്പോൾ അവർ മോദിക്കുവേണ്ടി മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിക്ക് കോർപറേറ്റുകളുമായ് ബന്ധമുണ്ടെന്ന് രാഹുൽ ആരോപിക്കുന്നത് ഇത് ആദ്യമായല്ല. ലോകാസഭ ചർച്ചകളിലും രാഹുൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ മൂന്നുദിവസത്തെ ട്രാക്ടർ റാലി നടത്തുകയാണ് രാഹുൽ. അതിനുപുറമേ ഹത്രാസിലെ പെൺകുട്ടിക്ക് നീതി ലഭിക്കുന്നതിനായി രാജ്യത്തുടനീളം പ്രകടനങ്ങൾ നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.