കൊല്ലം കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക സൂചനകൾ ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസ് അന്വേഷണം ഭീകര വിരുദ്ധ സേനക്ക് നല്‍കുമെന്ന് ലോക്നാഥ് ബെഹ്റഅറിയിച്ചു. കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് കേന്ദ്രസേനകൾ കൂടുൽ അന്വേഷണം നടത്തിവരികയാണ്. "പ്രാഥമിക അന്വേഷണത്തില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറും. അന്വേഷണത്തിന് മറ്റ് സംസ്ഥാനങ്ങളുടെ സഹകരണം കൂടി വേണമെന്നും"- ഡിജിപി പറഞ്ഞു
തീവ്രവാദ വിരുദ്ധ സേനാ ഡിഐജി അനൂപ് ജോൺ കുരുവിളക്കാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച്, മിലിട്ടറി ഇന്റലിജൻസ് തുടങ്ങിയ സേനാ വിഭാഗങ്ങൾ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി വെടിയുണ്ടകൾ പരിശോധിച്ചു. കുളത്തൂപ്പുഴയിലെ വനമേഖലകളിലും സംഘം തിരച്ചിൽ നടത്തി. എൻഐഎ ഉദ്യോഗസ്ഥരും സംഭവം അന്വേഷിക്കുന്നുണ്ട്.
കുളത്തൂപ്പുഴയിലെ മുപ്പതടി പാലത്തിന് സമീപത്ത് നിന്ന് ഇന്നലെ ഉച്ചയോടെയാണ് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയത്. 14 വെടിയുണ്ടകളിൽ 12 എണ്ണത്തിലും പാകിസ്താൻ ഓർഡൻസ് ഫാകടറിയുടെ ചുരുക്കെഴുത്തായ പിഒഎഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.