ഇലക്ഷന് വെറും ഒരു മാസം മാത്രം ബാക്കിനിൽക്കെ പ്രീ-പോള്‍ സര്‍വേകളില്‍ ജോ ബൈഡന്‍ മുന്നില്‍. ഡോണൾഡ് ട്രംപിനെക്കാള്‍ 14 ശതമാനം ജനപിന്തുണ കൂടുതലാണ് ജോ ബൈഡന്. അടുത്തിടെ വാൾ സ്ട്രീറ്റ് ജേർണൽ നടത്തിയ ദേശീയ വോട്ടെടുപ്പിലാണ് ബൈഡൻ മുന്നേറിയത്.
ബൈഡന് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണ ട്രംപിന്റെ പ്രചാരണ വിഭാഗത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചശേഷം ഒരു ഘട്ടത്തില്‍ പോലും ട്രംപിനു മുന്നിലെത്താന്‍ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രചാരണം അവസാന ഘട്ടത്തില്‍ എത്തിയിരിക്കെ 53 ശതമാനം ജനങ്ങളും ബൈഡനെയാണ് പിന്തുണച്ചത്. സെപ്റ്റംബർ 20ന് നടത്തിയ വോട്ടെടുപ്പിനെക്കാൾ 6 പോയിന്റിനാണ് ബൈഡൻ മുന്നേറിയിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റായാൽ താൻ സഖ്യ രാഷ്‌ട്രങ്ങളുടെയും സുഹൃത്തുക്കളുടെയും ഒപ്പം നിൽക്കുമെന്ന് ജോ ബൈഡൻ പറഞ്ഞിരുന്നു. മഹാമാരികളിൽനിന്ന് അമേരിക്കക്കാരെ രക്ഷിക്കാൻ ചൈനയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ കനിവ് കാത്തിരിക്കാതെ ചികിത്സാ ഉപകരണങ്ങളും മറ്റും അമേരിക്കയിൽത്തന്നെ ഉണ്ടാക്കുമെന്നും ട്രംപിനെ ബൈഡന്‍ വിമര്‍ശിച്ചിരുന്നു.