ഹത്രാസിൽ കൂട്ടാബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ മലയാളി മാധ്യമ പ്രവർത്തകനെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി വിഭാഗത്തിന്റെ സെക്രെട്ടറിയായ സിദ്ദീഖ് കാപ്പനെയാണ് അറസ്റ്റ് ചെയ്തത്.
നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചുവെന്നും സ്ഥലത്തെ സമാധാനന്തരീക്ഷം തകർക്കുവാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് അറസ്റ്റ്. അഴിമുഖം.കോമിലെ മാധ്യമപ്രവർത്തകനായ സിദ്ദീഖിനൊപ്പം ക്യാമ്പസ് ഫ്രണ്ട് ഭാരവാഹികളായ മൂന്നു പേരെയും യു. പി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തർ പ്രദേശ് പോലീസിന്റെ നടപടിയിൽ കെയുഡബ്ലിയുജെ അപലപിച്ചു. നടപടിക്കെതിരെ കേരള മുഖ്യമന്ത്രിക്കും ഡിജിമാർക്കും സംഘടന പരാതി നൽകി.
ഹത്രാസിൽ 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ മാധ്യമങ്ങളെ കടത്തിവിടുന്നത് പൊലീസ് കർശനമായി വിലക്കിയിരുന്നു. ഇതിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധാങ്ങൾക്കൊടുവിലാണ് മാധ്യമപ്രവർത്തകരെ പൊലീസ് കടത്തിവിട്ടത്.
ഹത്രാസിൽ പെൺകുട്ടി കൊല്ലപ്പെട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ ഈ പ്രതിഷേധങ്ങൾ യോഗി സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗൂഡലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് യുപി പൊലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.