സെക്രട്ടറിയേറ്റിലെ തീപിടുത്തം ഇലട്രിക് ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സുപ്രധാനമായ വിവരങ്ങളുള്ളത്. സ്ഥലത്തുനിന്നും ശേഖരിച്ച 23 വസ്തുക്കളിൽ ഷോർട്ട് സർക്യൂട്ടാണെന്നതിന്റെ സൂചനയില്ലെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. ഓഫീസിലെ ഫയലുകൾ മാത്രമാണ് കത്തിയത്. സാനിറ്റൈസർ ഉൾപ്പെടെയുള്ള വസ്തുക്കൾ തീപിടുത്തത്തിൽ കത്തിയില്ല. ഫോറൻസിക് ലാബിലെ ഫിസിക്സ് വിഭാഗമാണ് സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകിയത്. 45 ഓളം സാമ്പിളുകൾ ഇനിയും പരിശോധിക്കാനുണ്ട്. ഇതിന് ശേഷം മാത്രമെ അന്തിമ റിപ്പോർട്ട് നൽകൂ.
അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് എഡിജിപി മനോജ് അബ്രഹാമിന് കൈമാറിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിഗമനം. ആഗസ്റ്റ് 25 നാണ് സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗത്തിൽ തീപിടിച്ചത്. തിരുവനന്തപുരം സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കാൻ ബോധപൂർവ്വം തീവെച്ചതാണെന്ന് ആരോപിച്ച് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാറിനെ പ്രതിരോധത്തിലാക്കി ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്ത് വന്നത്.