മോദി സർക്കാർ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാ സംവിധാനം ഒന്നാകെ തകർത്തെറിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഞ്ചാബിലെ പട്യാലയിൽ വെച്ച് നടന്ന കർഷക പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയുടെ പുരോഗതിയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മോദി സർക്കാരിന്റെ കാർഷിക ബിൽ കർഷകരുടെ മേലുള്ള കടന്നുകയറ്റമാണെന്ന് രാഹുൽ ആരോപിച്ചു. നോട്ടുനിരോധനത്തിലൂടെയും ജിഎസ്ടി നടപ്പിലാക്കിയതിലൂടെയും ചെറുകിട കച്ചവടക്കാരെ തകർത്ത മോദി സർക്കാർ കാർഷിക ബില്ലിലൂടെ കർഷകരെ ഇല്ലാതാക്കാനുള്ള നീക്കത്തിലാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പഞ്ചാബിൽനിന്നും വലിയ റാലിയോടൊപ്പമാണ് വരുന്നതെങ്കിൽ ഹരിയാനയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ പറഞ്ഞു. പഞ്ചാബിന് ശേഷം രാഹുൽ ഹരിയാന സന്ദർശിക്കാനിരിക്കെയാണ് ഖട്ടറിന്റെ പരാമർശം. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഖട്ടാർ പറഞ്ഞു.