ഹത്രാസ് കൂട്ടാബലാത്സംഗ കേസ് ഞെട്ടിച്ചുവെന്ന് സുപ്രീം കോടതി. കേസ് സിബിഐക്ക് വിടണമെന്ന റിട്ട് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
വിചാരണ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കോടതി എല്ലാ കക്ഷികളോടും അഭിപ്രായം ചോദിച്ചു. സാക്ഷികളുടെ സംരക്ഷണം ഉൾപ്പെടെ കേസിനെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് ബുധനാഴ്ചയോടെ കോടതിയിൽ സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ നേതൃത്വം നൽകിയ ബെഞ്ച് യുപി സർക്കാരിന് നിർദേശം നൽകി. പെൺകുട്ടിയുടെ കുടുംബത്തിന് അഭിഭാഷകനെ ഏർപ്പെടുത്താണമെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇന്ത്യൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ, ജസ്റ്റിസുമാരായ എ. എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്.
ഹത്രാസ് വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുപി സർക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൃതശരീരം ദഹിപ്പിക്കുമ്പോള്‍ കുടുംബം കൂടെയുണ്ടയിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തിൽ പറയുന്നുണ്ട്. ഹത്രാസ് സംഭവത്തിൽ യോഗി സർക്കാരിനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുണ്ടെന്നും ചിലർ സംസ്ഥാനത്തെ സമാധാനനില തകർക്കാൻ ശ്രമിക്കുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.