തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. കൊവിഡ് ബാധയെ തുടർന്ന് ഏഴ്മാസത്തിന് ശേഷമാണ് ഭക്തർ ശബരിമലയിൽ ദർശനത്തിന് എത്തുന്നത്. വെർച്ച്വൽ ക്യൂവിന് അപേക്ഷിച്ചവര്‌ക്ക് മാത്രമാണ് ദർശനം അനുവദിക്കുക. ദർശനത്തിന് 48 മണിക്കൂർ മുമ്പ് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായ റിപ്പോർട്ട് ജാഗ്രത പോർട്ടലിൽ അപ് ലോഡ് ചെയ്യണം. ഇവർക്ക് നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തും. ബിപിഎൽ വിഭാഗത്തിലുളളവർ ആയുഷ്മാൻ ഭാരത് കാർഡുള്ളവർ അത് കൈയ്യിൽ കരുതണം. ഇവർക്ക് ചികിത്സയും പരിശോധനയും സൗജന്യമായിരിക്കും. പരമ്പരാഗത പാതകളിലൂടെയുള്ള യാത്ര അനുവദിക്കില്ല. മറ്റു കാനനപാതകൾ വനുവകുപ്പിന്റെ നേതൃത്വത്തിൽ അടയ്ക്കും. വടശേരിക്കര എരുമേലി പാതയിലൂടെ മാത്രമെ പ്രവേശനം അനുവദിക്കൂ. ലോക്ഡൗണിന് ശേഷം ആദ്യമായാണ് ശബരിമലയിൽ ഭക്തരെ അനുവദിക്കുന്നത്. ഒരേ സമയം പരമാവധി 250 പേരെ മാത്രമാണ് സന്നിധാനത്തേക്ക് കടത്തിവിടുക.
പത്ത് മുതൽ 60 വരെയുള്ളവർക്ക് മാത്രം പ്രവേശനം അനുവദിച്ചാൽ മതിയെന്നാണ് നിർദ്ദേശം. 60-65 വയസ്സിനിടയിൽ പ്രായമുള്ളവരിൽ ഗുരുതരമായ രോഗങ്ങളില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം അനുവദിക്കും. സന്നിധാനത്തും ഗണപതി കോവിലിലും താമസം അനുവദിക്കില്ല. പമ്പയിലെ കുളി അനുവദിക്കില്ല. പകരം കുളിക്കാൻ ഷവറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 1000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്കും പ്രവേശനം അനുവദിക്കും. മണ്ഡലപൂജയ്ക്കും മകരവിളക്കിനും നിയന്ത്രണങ്ങൾക്ക് വിധേയമായി 5000 പേരെ വരെ പ്രവേശിപ്പിക്കും.