കോവിഡ് ഡ്യൂട്ടി ചെയ്ത പൊലീസുകാർക്ക് നൽകാനിരുന്ന 'കോവിഡ് വാരിയർ' എന്ന് മുദ്രണം ചെയ്ത പതക്കം താൽപര്യമുള്ള പൊലീസുകാർ 100 രൂപ നൽകി വാങ്ങണമെന്നു ഡിജിപിയുടെ സർക്കുലർ. ഏകദേശം 52,000 പൊലീസുകാരാണ് കോവിഡ് ഡ്യൂട്ടി ചെയ്തത്. ഇവർക്ക് പതക്കം വാങ്ങാൻ 52 ലക്ഷംരൂപ സ്വന്തമായി ചെലവാക്കേണ്ടിവരും. ബഹുമതി പണം നൽകി വാങ്ങണമെന്ന ഉത്തരവിനെതിരെ പൊലീസ് സേനയിൽ വ്യാപക അമർഷം ഉയര്‍ന്നു കഴിഞ്ഞു.
ലുധിയാനയിലെ സ്വകാര്യ കമ്പനിയിൽനിന്നാണ് പതക്കം വാങ്ങിയത്. 30 ദിവസം കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പൊലീസുകാർക്കും കോവിഡ് പതക്കം ബഹുമതിയായി നൽകുമെന്നായിരുന്നു ഡിജിപിയുടെ പ്രഖ്യാപനം. പതക്കം ലഭിക്കണമെങ്കില്‍ ഉദ്യോഗസ്ഥർ പൊലീസ് ആസ്ഥാനത്തെ ഇമെയിൽ റജിസ്റ്റർ ചെയ്യുകയോ, പൊലീസ് ആസ്ഥാനത്തെ സിഐയെ ബന്ധപ്പെടുകയോ ചെയ്യണമെന്നും നിർദേശിക്കുന്നു. മാത്രമല്ല സമാനമായ പതക്കം ഉദ്യോഗസ്ഥർക്ക് സ്വന്തം നിലയിൽ വാങ്ങാനും അനുവാദമുണ്ട്.
എന്നാൽ, സർക്കാർ ഫണ്ട് ലഭിക്കാത്തതിനാലാണ് പൊലീസുകാരോട് ബഹുമതി കാശ് കൊടുത്ത് വാങ്ങാന്‍ നിര്‍ദേശിച്ചതെന്ന് അധികൃതര്‍ പറയുന്നു. പതക്കം ലഭിക്കുന്ന ഉദ്യോഗസ്ഥർ യൂണിഫോമിന്റെ ഇടതു പോക്കറ്റിനു മുകളിലായാണ് അതു ധരിക്കേണ്ടത്.