ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സിദ്ദിഖിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.
ഹത്രാസിൽ കൂട്ടാബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകവെയാണ് സിദ്ദിഖിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം ജനറൽ സെക്രട്ടറിയാണ് സിദ്ദീഖ്. സിദ്ദിഖിനെ വിട്ടയക്കണമെന്ന് ആവശ്യം ശക്തമായിരിക്കെയാണ് ഉത്തർ പ്രദേശ് പൊലീസിന്റെ കടുത്ത നടപടി. നടപടിക്കെതിരെ കേരള മുഖ്യമന്ത്രിക്കും ഡിജിമാർക്കും കെയുഡബ്ല്യൂജെ പരാതി നൽകി.
നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചുവെന്നും സ്ഥലത്തെ സമാധാനന്തരീക്ഷം തകർക്കുവാൻ ശ്രമിച്ചുവെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. അഴിമുഖം.കോമിലെ മാധ്യമപ്രവർത്തകനായ സിദ്ദീഖിനൊപ്പം ക്യാമ്പസ് ഫ്രണ്ട് ഭാരവാഹികളായ മൂന്നു പേരെയും യു. പി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹത്രാസിൽ 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ മാധ്യമങ്ങളെ കടത്തിവിടുന്നത് പൊലീസ് കർശനമായി വിലക്കിയിരുന്നു. ഇതിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധാങ്ങൾക്കൊടുവിലാണ് മാധ്യമപ്രവർത്തകരെ പൊലീസ് കടത്തിവിട്ടത്.
ഹത്രാസിൽ പെൺകുട്ടി കൊല്ലപ്പെട്ടതിനെതിരെയുള്ള പ്രതിഷേധങ്ങൾ യോഗി സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗൂഡലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് യുപി പൊലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.