വെല്ലിങ്ടൻ ക്രിക്കറ്റ് ടെസ്റ്റിൽ അത്ഭുതങ്ങളൊന്നുമുണ്ടായില്ല. ബാറ്റിങ് മറന്ന ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ ദയനീയ തോൽവി. കിവീസ് പേസര്‍മാര്‍ക്ക് മുന്നില്‍ രണ്ട് ഇന്നിംങ്‌സിലും ഇന്ത്യയുടെ ബാറ്റിംങ് നിര ദയനീയമായി തകര്‍ന്നടിയുകയായിരുന്നു. ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ലോക ഒന്നാം റാങ്കുകാരും, ലോക ചാംപ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനക്കാരുമായ ഇന്ത്യയെ കിവീസ് നാണംകെടുത്തിയത്.
നിര്‍ണ്ണായകമായ ടോസ് നേടിയ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിംങിനയച്ചു. ആദ്യ ഇന്നിംങ്‌സില്‍ ഇന്ത്യ 165-ന് ഓള്‍ ഔട്ടായി. തുടര്‍ന്ന് ന്യൂസിലൻഡ് ഉയർത്തിയ ഒന്നാം ഇന്നിങ്സ് ലീഡായ 183 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് നേടാനായത് വെറും 191 റൺസ് മാത്രം. വിജയത്തിലേക്ക് ആവശ്യമായ ഒൻപതു റൺസ് 1.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ അടിച്ചെടുത്ത ന്യൂസീലൻഡ്, ടെസ്റ്റിൽ തങ്ങളുടെ 100–ാം വിജയവും കുറിച്ചു.
ബാറ്റിംങില്‍ ആദ്യ ഇന്നിംങ്‌സിന്റെ പകര്‍പ്പായിരുന്നു ഇന്ത്യയുടെ രണ്ടാം ഇന്നിംങ്‌സും. മായങ്ക് അഗര്‍വാള്‍ (58) നേടിയ അര്‍ധ സെഞ്ചുറി മാത്രമേ നേരിയ വ്യത്യാസമുണ്ടാക്കിയുള്ളൂ. പേസ് ബൗളിങിനെ തുണച്ച പിച്ചിൽ കിവീസ് പേസർമാരായ ടിം സൗത്തിയും ബോൾട്ടും തീതുപ്പിയപ്പോൾ ഇന്ത്യൻ ബാറ്റ്സ്മാൻമാർ പൊരുതാൻപോലുമാകാതെ കീഴടങ്ങുകയായിരുന്നു. രണ്ട് ഇന്നിംങ്‌സിലുമായി ഒമ്പത് വിക്കറ്റ് നേടിയ സൗത്തിയാണ് കളിയിലെ താരം.