പൊതുസ്ഥലങ്ങളിൽ തടസ്സം സൃഷ്ടിച്ചുകൊണ്ടുള്ള സമരങ്ങൾ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഷഹീൻ ബാഗ് കുത്തിയിരുപ്പ് സമരത്തിന് മേൽ ലഭിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്. സമരങ്ങൾ പ്രത്യേകമായി അനുവദിച്ച മേഖലകളിൽ നടത്തണമെന്നും ചൂണ്ടിക്കാട്ടി.
പൊതുഗതാഗതം തടസ്സമാകുന്ന രീതിയിലുള്ള സമരങ്ങൾ രാജ്യത്ത് സംഭവിക്കാതെ നോക്കേണ്ടത് ഉന്നത അധികാരികളുടെ കടമയാണെന്നും കോടതി പറഞ്ഞു. പൊതുയിടങ്ങളിൽ അനിശ്ചിതകാലത്തേക്ക് സമരം ചെയ്യാൻ ഇനി അനുവദിക്കില്ലെന്നും ജനാധിപത്യത്തിൽ അഭിപ്രായാവ്യത്യാസങ്ങൾ ആവശ്യമാണെങ്കിലും പ്രതിഷേധങ്ങൾ അനുവദിച്ച മേഖലകളിൽ മാത്രം നടത്തണമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കൃഷ്ണ മുരാരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്.
സെപ്റ്റംബർ 21ന് ഈ വിഷയം പരിഗണിച്ചപ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെങ്കിലും അത് ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാകരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹത ചൂണ്ടിക്കാട്ടിയിരുന്നു. ഡിസംബർ 15ന് ഷഹീൻ ബാഗിൽ ആരംഭിച്ച പ്രതിഷേധം 100 ദിവസത്തോളം നീണ്ടുനിന്നിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 23'നാണ് ഡൽഹി പൊലീസ് പ്രതിഷേധകരേ ഷഹീൻ ബാഗിൽ നിന്നും നീക്കം ചെയ്തത്.