ഹെൽമറ്റില്ലാതെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത വൃദ്ധന്റെ മുഖത്തടിച്ച എസ്.ഐക്കെതിരെ അച്ചടക്ക നടപടി. ആരോപണ വിധേയനായ ചടയമംഗലം പ്രോബേഷണല്‍ എസ്. ഐ ഷജീമിനെ കുട്ടിക്കാനം കെ.എ.പി. 5 ബറ്റാലിയനിലേക്ക് കഠിന പരിശീലനത്തിനായി മാറ്റി. അന്വേഷണത്തിനു ശേഷം തുടര്‍നടപടി ഉണ്ടാകും.
രാമനന്ദന്‍ നായരും സുഹൃത്തും ജോലിക്കു പോകുന്നതിനിടെ പൊലീസ് കൈ കാണിച്ച് ബൈക്ക് നിര്‍ത്തിച്ചു. ഇരുവര്‍ക്കും ഹെല്‍മെറ്റുണ്ടായിരുന്നില്ല. ആയിരം രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൈയില്‍ പണമില്ലെന്നു പറഞ്ഞു. സ്റ്റേഷനില്‍ വന്ന് പിഴയടക്കാമെന്ന് പറഞ്ഞെങ്കിലും എസ്‌ഐ ഷജീം അത് കൂട്ടാക്കിയില്ല. ഇതിനു പിന്നാലെ ബൈക്കോടിച്ചിരുന്ന ആളെ പൊലീസുകാർ ജീപ്പിൽ കയറ്റി. എന്നാൽ വാഹനത്തിൽ കയറാൻ വൃദ്ധൻ കൂട്ടാക്കിയില്ല. ഇതിനിടെയാണ് പ്രൊബേഷൻ എസ് ഐ വൃദ്ധൻറെ കരണത്തടിച്ചത്. വൃദ്ധനെ തല്ലിയത് സമീപത്തുണ്ടായിരുന്ന ആൾ മൊബൈലിൽ പകർത്തുകയായിരുന്നു.
ആശുപത്രിയിലാക്കണമെന്നു കരഞ്ഞു പറഞ്ഞപ്പോൾ ജീപ്പിൽ നിന്ന് ഇറക്കിവിട്ടെന്ന് രാമനന്ദന്‍ നായര്‍ പറയുന്നു. ബൈക്ക് ഓടിച്ചിരുന്ന അജിമോനെ പിന്നീടു ജാമ്യത്തിൽ വിട്ടു. ബലപ്രയോഗത്തിനു മുതിർന്ന രാമാനന്ദൻ നായരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് എസ്. ഐ ഷജീം പറയുന്നു. എന്നാല്‍, സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്പെഷൽ ബ്രാഞ്ച് ആണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്.