ബിജെപി ദേശീയ ഉപാധ്യക്ഷൻ എ. പി. അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തനിക്കുനേരെ വധശ്രമമാണ് ഉണ്ടായിരിക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിന് പിറകിൽ ടോറസ് ലോറി വന്ന് ഇടിക്കുകയായിരുന്നു. ഇതോടെ മുൻപിലുണ്ടായിരുന്ന വാഹനത്തിന് പിറകിൽ കാർ ഇടിച്ചു. കാറിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും പരിക്കുകളില്ല. മറ്റൊരു വാഹനത്തിലാണ് പിന്നീട് അബ്ദുള്ളക്കുട്ടി യാത്ര തിരിച്ചത്.
കാടാമ്പുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം വാഹനാപകടത്തിനുള്ള വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. മറ്റൊരു കേസ് പൊന്നാനി പോലീസ് സ്റ്റേഷനില്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെളിയങ്കോടിനടുത്ത ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ അബ്ദുള്ളക്കുട്ടിയോട് ചിലര്‍ മോശമായി പെരുമാറി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.