ഹത്രാസിൽ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകനെതിരെ യുപിഐ ചുമത്തിയതിൽ പ്രതിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. കേന്ദ്ര സർക്കാരിന്റെ ഈ പ്രവർത്തി അപലപനീയമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്യത്തിനകത്തെ വിയോജിപ്പുകളെ നിശബ്ദമാക്കാനും സ്വന്തം ആവശ്യങ്ങൾ നേടിയെടുക്കാനും യുഎപിഎ ഉപയോഗിക്കുമെന്ന് താൻ ഒരിക്കൽ പറഞ്ഞിരുന്നുവെന്ന് കബിൽ സിബൽ പറഞ്ഞു. പണ്ട് നിലനിന്നിരുന്ന രാജ്യഭരണം മടക്കി കൊണ്ടുവരുന്നതിനു പകരം രാജ്യത്ത് വേണ്ടത് സ്വാതന്ത്ര്യമാണ് എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അന്യായമായി യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ബെന്നി ബഹനാൻ ബിനോയ് വിശ്വം എന്നിവർ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിട്ടുണ്ട്. സംഭവത്തിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനും അപലപിച്ചു.
അഴിമുഖം ഡോട്ട് കോമിലെ റിപ്പോർട്ടറും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ ചൊവ്വാഴ്ചയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. സിദ്ദീഖിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ നൽകിയ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.