രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് ബാധ കേരളത്തില്‍. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 11,755 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതുവരെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്ന മഹാരാഷ്ട്രയില്‍ 11,416 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോർട്ട് ചെയ്തത്. കർണാടകയില്‍ 10,517ഉം ആന്ധ്രയില്‍ 5,653ഉം തമിഴ്നാട്ടില്‍ 5,242ഉം ആണ് പുതിയ കേസുകള്‍.
കഴിഞ്ഞ ദിവസം കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരിൽ 40 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 169 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 10,471 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1580, കോഴിക്കോട് 1249, തിരുവനന്തപുരം 1062, തൃശൂർ 1208, എറണാകുളം 979, കൊല്ലം 1083, ആലപ്പുഴ 825, കണ്ണൂർ 542, പാലക്കാട് 383, കാസർഗോഡ് 516, കോട്ടയം 515, പത്തനംതിട്ട 270, വയനാട് 176, ഇടുക്കി 83 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,387 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,51,714 പേർ വീട്/ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 28,673 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3888 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 34,38,678 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,12,688 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.