പാലാ സീറ്റ് വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍. പാലാ മാണിക്ക് ഭാര്യയാണെങ്കില്‍ എനിക്ക് ചങ്കാണെന്ന് പറഞ്ഞ കാപ്പന്‍, താന്‍ പൊരുതി നേടിയ സീറ്റാണ് പാലായെന്നും വൈകാരിക ബന്ധം പറഞ്ഞ് ആരും വരേണ്ടെന്നും വ്യക്തമാക്കി. നിലവില്‍ എന്‍.സി.പി മത്സരിച്ചു ജയിച്ച മൂന്നു സീറ്റില്‍ ഒന്നുപോലും വിട്ടു നല്‍കേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ലെന്നും പറഞ്ഞു.
ജോസിന്‍റെ മുന്നണി പ്രവേശനം എല്‍.ഡി.എഫില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ജോസ് വിഭാഗം ഇടതു മുന്നണിയിലേക്ക് വരുന്നതില്‍ ആര്‍ക്കും ഒരു എതിര്‍പ്പുമില്ല. എന്നാല്‍ അത് ഞങ്ങളുടെ സീറ്റുകളില്‍ കൈവച്ചു വേണ്ട എന്നും മാണി സി കാപ്പന്‍ പറഞ്ഞു. രാജ്യ സഭാ സീറ്റ് ആര്‍ക്കു വേണമെന്നും അദ്ദേഹം ചോദിച്ചു.
അടുത്തിടെ യുഡിഎഫ് വിട്ട ജോസ് വിഭാഗം മാണി കോൺഗ്രസ് എൽഡിഎഫിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാലാ ഉൾപ്പെടെ 15 സീറ്റാണ് അവർ ആവശ്യപ്പെട്ടിട്ടുള്ളത്. കെഎം മാണി വർഷങ്ങളായി മത്സരിച്ച് വിജയിച്ച സീറ്റ് എന്ന നിലയിലാണ് ജോസ് കെ മാണി പാലാ സീറ്റിനുവേണ്ടി എൽഡിഎഫിൽ അവകാശവാദം ഉന്നയിച്ചത്. പാലായിൽ നിന്ന് വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാണ് ജോസ് കെ മാണിയുടെ പദ്ധതി. നിലവിലുള്ള രാജ്യസഭാ സ്ഥാനം രാജിവെച്ച് മത്സരിക്കാനാണ് ജോസ് കെ മാണിക്ക് താല്പര്യം. ഇക്കാര്യം ചർച്ചകളിൽ ഇടതു നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാജിവെക്കുന്ന രാജ്യസഭാ സ്ഥാനം മാണി സി കാപ്പന് നൽകാം എന്നതാണ് ജോസ് കെ മാണിയുടെ ഫോർമുല. ഇതും മാണി സി കാപ്പൻ തള്ളിക്കളയുന്നു.