ഹത്രാസില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയിൽ നാളെ ഹാജരാകും. കോടതിയിലെക്കുള്ള യാത്ര അധികൃതർ വൈകിപ്പിക്കുന്നു എന്ന് പെൺകുട്ടിയുടെ കുടുംബം മജിസ്ട്രേറ്റിനെ അറിയിച്ചു. രാവിലെ മുതല്‍ പുറപ്പെടാന്‍ കാത്തിരിക്കുകയാണെന്നും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നും നീക്കങ്ങളൊന്നും ഉണ്ടായില്ലെന്നും കുടുംബം അറിയിച്ചു.
ഹൈക്കോടതി ലഖ്നൗ ബെഞ്ച് മുൻപാകെ നേരിട്ട് ഹാജരായി മൊഴി നൽകാൻ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ഇത്. യുപി അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, എഡിജിപി, ഹത്രാസ് ജില്ലാ പോലീസ് മേധാവി, കലക്ടർ എന്നിവരോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം അർദ്ധരാത്രിയിൽ തിടുക്കപ്പെട്ട് സംസ്കരിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ കോടതി വിശദീകരണം തേടി. അതേസമയം, ഹത്രാസ് കൂട്ടബലാത്സംഗ കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്ന് കേന്ദ്ര സർക്കാര്‍ അറിയിച്ചിരുന്നു. ഫോറൻസിക് വിദഗ്ധർ അടങ്ങിയ സിബിഐ സംഘമാണ് കേസ് അന്വേഷിക്കുക.
പ്രതിഷേധകർ ജാതിമത സംഘർഷങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും യോഗി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും ആരോപിച്ച് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് യുപി സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്നാണ് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത്.