ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ സംസ്ഥാനത്തെ ബിജെപി എംഎൽഎമാർ. ബിപ്ലബിന്റെ ഭരണം ഏകാധിപത്യപരമാണെന്ന് എംഎൽഎമാർ പരാതിപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും വിപ്ലവത്തിലെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ ഡൽഹിയിലെത്തി.
ബിപ്ലബിന് മുൻപരിചയം ഇല്ലെന്നും അദ്ദേഹം തീരെ ജനകീയനല്ലെന്നും എംഎൽഎമാർ ആരോപിച്ചു. സുധീപ് റോയ് ബർമന്റെ നേതൃത്വത്തിൽ സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവാ ചന്ദ്ര രങ്കേൽ, ബർബ് മോഹൻ ത്രിപുര, പരിമൾ ദേബ് ബർമ, റാം പ്രസാദ് പാൽ എന്നിവരാണ് ബിപ്ലബിനെതിരെയുള്ള പരാതിയുമായി രാജ്യതലസ്ഥാനത്ത് എത്തിയത്. എന്നാൽ, സർക്കാർ സുരക്ഷിതമാണെന്നും ഏഴോ എട്ടോ എംഎൽഎമാർ വിചാരിച്ചാൽ സർക്കാരിനെ അട്ടിമറിക്കാൻ ആവില്ലെന്നും ത്രിപുര ബിജെപി പ്രസിഡന്റ് മണിക് സാഹ പറഞ്ഞു.
ബീരേന്ദ്ര കിഷോർ ദേബ് ബാർനാം, ബിപ്ലബ് ഘോഷ് എന്നീ എംഎൽഎമാരുടെയും പിന്തുണയുള്ളതായി സുശാന്ത ചൗധരി ദേശീയ നേതൃത്വത്തെ അറിയിച്ചു. ഇങ്ങനെ പോയാൽ സംസ്ഥാനത്ത് വീണ്ടും കമ്മ്യൂണിസ്റ്റ് ഭരണം വരുമെന്നും അധികാരം നിലനിർത്തണം എന്നുണ്ടെങ്കിൽ ബിപ്ലബിനെ മാറ്റണമെന്നും ചൗധരി ആവശ്യപ്പെട്ടു.