പ്രമുഖ തെന്നിന്ത്യൻ താരവും കോൺഗ്രസ് വക്താവുമായ നടി ഖുശ്ബു സുന്ദര്‍ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് നടി രാജിക്കത്ത് നൽകി. ഇതിനെത്തുടർന്ന്, ഖുശ്ബുവിനെ എഐഎസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി കോൺഗ്രസ് അറിയിച്ചു.
താരം ബിജെപിയിൽ ചേരാനിരിക്കുകയാണെന്ന ആക്ഷേപം പരക്കെ ഉയർന്ന സാഹചര്യത്തിലാണ് ഖുശ്ബുവിനെ പാർട്ടി പദവിയിൽ നിന്നും നീക്കം ചെയ്തതെന്ന് എഐസിസിക്ക് വേണ്ടി കമ്മ്യൂണിക്കേഷൻസ് സെക്രട്ടറി പ്രണവ് ഝാ അറിയിച്ചു. അഭ്യൂഹങ്ങളെ ശരിവെക്കുന്ന രീതിയിൽ രാജിക്ക് ശേഷം നടി കേന്ദ്രത്തിൽ ബിജെപി വക്താക്കളെ കണ്ടതായി റിപ്പോർട്ട് പുറത്തുവന്നു. കോൺഗ്രസ് പാർട്ടിയുമായി യോജിച്ചുപോകാനാകില്ലെന്ന കാരണം കാട്ടിയാണ് നടി രാജിക്കത്ത് സമർപ്പിച്ചത്. പാർട്ടിയിൽ തനിക്കർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് ഖുശ്ബുവിന് ആദ്യമേ പരാതി ഉണ്ടായിരുന്നു.
ഇന്ന് ഉച്ചയോടെ ബിജെപിയുടെ ദേശീയ അധ്യക്ഷനായ ജെപി നദ്ദയിൽ നിന്ന് ഖുശ്ബു അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വിഷയത്തിൽ ശനിയാഴ്ച പുറത്തുവന്ന ഖുശ്ബുവിന്റെ ട്വീറ്റ് രാഷ്ട്രീയ തലത്തിൽ വലിയർ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.