സംസ്ഥാനത്തെ അഴിമതിയുടെ പ്രഭവകേന്ദ്രം ക്ലിഫ് ഹൗസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്ലിഫ് ഹൗസില്‍ ഇടിവെട്ടി സിസിടിവി അടിച്ചുപോയെന്ന് മുഖ്യമന്ത്രി പറഞ്ഞത് മുന്‍കൂര്‍ ജാമ്യമാണ്. യഥാര്‍ത്ഥത്തില്‍ അത് നശിപ്പിച്ചതാണ്. പറയാനൊന്നുമില്ലാത്തതു കൊണ്ടും ചെയ്ത് കുടുങ്ങിയത് കൊണ്ടുമാണ് സിപിഎം പ്രതിനിധികൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കാത്തത് എന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. ആറ് തവണ മുഖ്യമന്ത്രി എന്തിനാണ് സ്വപ്നയെ കണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തിരുവനന്തപുരത്ത് സ്പീക്ക് അപ് കേരള സത്യാഗ്രഹം നാലാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരും കോണ്‍സുലേറ്റുമായുള്ള ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണെന്നും സ്വപ്ന എന്‍ഫഴ്സ്മെന്റ് ഡറക്ടറേറ്റിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സ്വപ്നയെ നിയമിച്ചത് തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപയുടെ ശമ്പളം വാങ്ങുന്ന ഒരു ഉന്നത നിയമനം നടക്കുമ്പോൾ നടക്കുമ്പോള്‍ അദ്ദേഹം അറിയില്ലേയെന്നും ചെന്നിത്തല ചോദിച്ചു.